Wednesday, October 31, 2007

ലീല മേനോന്‍ ജേര്‍ണലിസം പ്രൈസ് സന്ധ്യക്കും റീമക്കും






റീമ നരേന്ദ്രന്‍ പി.പി സന്ധ്യ
കൊച്ചി: കേരളത്തിലെ മാധ്യമപ്രവര്‍ത്തനരംഗത്ത് പ്രാഗല്‍ഭ്യം തെളിയിക്കുന്ന വനിതകള്‍ക്കുള്ള എറണാകുളം പ്രസ് ക്ളബിന്‍റെ പ്രഥമ ലീലാമേനോന്‍ ജേര്‍ണലിസം പ്രൈസിന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ തിരുവനന്തപുരം സീനിയര്‍ റിപ്പോര്‍ട്ടര്‍ റീമാ നരേന്ദ്രനും ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.പി. സന്ധ്യയും അര്‍ഹയായി. ജനറല്‍ റിപ്പോര്‍ട്ടിംഗിനാണ് പുരസ്കാരം. 2006 സെപ്റ്റംബര്‍ ഒന്നിനും 2007 ആഗസ്ത് 31നും ഇടയില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത ജനറല്‍ വാര്‍ത്തകളില്‍ നിന്നുള്ള എന്‍ട്രികളാണു പരിഗണിച്ചത്.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ റസിഡന്‍റ് എഡിറ്റര്‍ എം.കെ. ദാസ്, കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സീനിയര്‍ പത്രപ്രവര്‍ത്തകയും പത്രപ്രവര്‍ത്തന പരിശീലനരംഗത്ത് അധ്യാപികയുമായ റബേക്കാ തോമസ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. നവംബര്‍ 10ന് എറണാകുളം പ്രസ് ക്ളബില്‍ പുരസ്കാരം സമ്മാനിക്കും. സമ്മാനത്തുകയായ 5000 രൂപ ഇത്തവണ ജൂറിയുടെ നിര്‍ദേശപ്രകാരം പങ്കിട്ടു നല്‍കുകയാണ്.
ഫലകവും പ്രശസ്തിപത്രവും ഉണ്ടാകും.തിരുവനന്തപുരം നഗരത്തിലെ ജലസ്രോതസുകളുടെ മലിനീകരണം സംബന്ധിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ 2006 ഡിസംബര്‍ 21ന് പ്രസിദ്ധീകരിച്ച വാര്‍ത്തയാണു റീമയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. 'വെളിച്ചപ്പാടുകളുടെ ജീവിതം' സംബന്ധിച്ച ഏഷ്യാനെറ്റ് വാര്‍ത്തയ്ക്കാണു സന്ധ്യയ്ക്ക് പുരസ്കാരം.